Tuesday, June 24, 2014

ധോണിയുടെ ഉപദേശം തേടി സ്പെയിൻ

ലോകകപ്പിൽ നിന്ന് നിരാശരായി പുറത്തായ മുൻ ലോകചാമ്പ്യന്മാർ സ്പെയിൻ തെറ്റുകൾ തിരുത്താനും പുതിയ തന്ത്രങ്ങൾ മെനയാനുമായി ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ ക്യാപ്റ്റൻ ധോണിയെ സമീപിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് നയിച്ച നായകന്റെ അനുഭവജ്ഞാനം തേടിയാണു സ്പെയിനുകാർ റാഞ്ചിയിലെ വീട്ടിൽ ചെന്ന് ധോണിയെ കണ്ടത്. ഇന്ത്യൻ ടീമിൽ സ്വീകരിച്ച തന്ത്രങ്ങൾ തന്നെയാവും സ്പെയിൻ ടീമിനു വേണ്ടിയും ആവിഷ്കരിക്കുക എന്ന് ധോണിയുടെ മീഡിയ മാനേജർ വ്യക്തമാക്കി. 

പ്രധാനമായും ടിക്കി ടാക്ക രീതിയിൽ ടീം വർക്കുമായി ഗോളടിക്കാൻ ശ്രമിക്കുന്ന രീതിയാണു സ്പെയിനിനു വിനയായത് എന്നാണു ധോണിയുടെ അഭിപ്രായം. ഒന്നോ രണ്ടോ പ്രതിഭകളും ബാക്കി 8-10 കുണ്ടന്മാരും എന്ന വിജയകരമായ ഇന്ത്യൻ ഫോർമുല അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി നല്ല കുണ്ടന്മാരെ വാർത്തെടുക്കാനുള്ള ശ്രമം സ്പാനിഷ് ലീഗിലെ ക്ലബ്ബ് ലെവലിൽ തന്നെ തുടങ്ങണം. സ്പാനിഷ് ലീഗിൽ മഞ്ഞ ജേഴ്സിയുള്ള ടീമുകളുടെ അഭാവവും സ്പോൺസർമാരാക്കാൻ പറ്റിയ നല്ല സിമന്റ് കമ്പനികൾ സ്പെയിനിൽ ഇല്ലാത്തതും വെല്ലുവിളികളാണെന്ന് ധോണി പറഞ്ഞു.

കൂടാതെ കളി തുടങ്ങിയാലുടൻ എതിരാളിയുടെ പോസ്റ്റിൽ ഗോളടിക്കാൻ ആക്രാന്തത്തോടെ ഓടി ചെല്ലുന്ന കേളിശൈലി തന്നെ തെറ്റാണ്. കളി പതുക്കെ സ്വന്തം കണ്ട്രോളിൽ കൊണ്ട് വന്ന് അവസാന ഓവറിൽ ഒന്നോ രണ്ടോ സിക്സ് അടിച്ച് ജയിക്കുന്ന അതേ രീതി വേണം ഇവിടെയും പിന്തുടരാൻ. 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ചുറി ടൈമിൽ മാത്രം ഗോളടിക്കാൻ ശ്രമിക്കുന്ന രീതി ഈ ലോകകപ്പിൽ തന്നെ ചില ടീമുകൾ വിജയകരമായി പ്രാവർത്തികമാക്കിയിട്ടുണ്ട്. ഐ എസ് ആർ ഓ ഇത്തരത്തിൽ ധോണി സ്റ്റൈൽ പിന്തുടർന്നാണു മംഗള്യാൻ വിക്ഷേപിച്ച ഉടനെ എഞ്ചിൻ ഓഫ് ചെയ്ത് ഒരു വർഷത്തിനു ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിനരുകിൽ വെച്ച് അവസാന നിമിഷം കിട്ടിയാൽ കിട്ടി പോയാൽ പോയി ടെക്നോളജി പ്രകാരം വീണ്ടും ഓൺ ചെയ്യുന്ന ശൈലി സ്വീകരിച്ചിരിക്കുന്നത്.

എതിരാളികളെ കൺഫ്യൂസ് ചെയ്യുന്ന മാറ്റങ്ങളും അത്യാവശ്യമാണു. സെക്കന്റ് ഹാഫിൽ കളിക്കാനിറങ്ങുമ്പോൽ പെട്ടെന്ന് കാസിലാസിനെ ഫോർവേഡും ഇനിയസ്റ്റയെ ഗോളിയുമാക്കി ഇറക്കിയാൽ എതിരാളികളുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കാം. ഈ രീതിയിലുള്ള തന്ത്രങ്ങൾ പരീക്ഷിക്കുകയും അവസാന നിമിഷം മാത്രം ജയിക്കാൻ ശ്രമിക്കുകയും ചെയ്താൽ കളി തോറ്റാലും എതിരാളികളും സ്വന്തം സപ്പോർട്ടേഴ്സ് പോലും ടെൻഷൻ കാരണം തകർന്ന് പോവുകയും ഇത് വഴി വിമർശനം കുറയുകയും ചെയ്യും എന്നാണു അനുഭവം എന്ന് ധോണി പറഞ്ഞു. ധോണിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന സുരേഷ് റയ്നയും രവീന്ദ്ര ജഡേജയും ഇതിനെ ശരി വെക്കുകയും ചെയ്തു.

No comments:

Post a Comment