Tuesday, June 24, 2014

ഫിഫാ ലോകകപ്പിൽ മലയാളി സാനിധ്യം. കേരളം ആഹ്ലാദത്തിൽ.

ബ്രസീലിലെ ഫിഫാ ലോകകപ്പിൽ നിർണ്ണായക മലയാളി സ്വാധീനം മറനീക്കി പുറത്ത് വന്നിരിക്കുന്നു. റയോ ഡി ജനീറോവിലെ ഫിഫാ ഓഫീസിനു മുന്നിൽ വർഷങ്ങളായി ചായക്കട നടത്തുന്ന മലപ്പുറം സ്വദേശി ഉസ്മാനിക്ക നാടിന്റെ അഭിമാനമായി. സെപ് ബ്ലാറ്റർ ബ്രസീലിൽ വരുമ്പോൾ എന്നും അതിരാവിലെ ഓഫീസിൽ കയറും മുന്നെ ഇവിടെ എത്തി ഒരു സുലൈമാനിയും പഴമ്പൊരിയും കഴിക്കാൻ മറക്കാറില്ല. കഴിഞ്ഞ തവണ കണ്ടപ്പോൾ 'പഹയാ അന്റ സുലൈമാനീ എടയ്ക്ക് എടയ്ക്ക് കുടിക്കാലോ എന്ന് കരുതിയാണു ലോകകപ്പ് തന്നെ ഇങ്ങോട്ടാക്കിയത്' എന്ന് പറയുക ഉണ്ടായത്രേ. കളിക്കാരായ കാക്ക, നെയ്മർ മുതലായവർക്ക് ഇവിടെ പറ്റ് ബുക്ക് ഉള്ളതായും അറിയുന്നു. മലപ്പുറത്ത് നിന്നുള്ള ഒരു കാക്കയ്ക്ക് ഒരു സഹ കാക്കയുമായുണ്ടായ സൗഹൃദമാണു ബ്രസീൽ ദേശീയ ടീമോളം പിന്നീട് വളർന്നത്. നെയ്മർക്ക് പ്രിയപ്പെട്ട നെയ് വട എന്നും സുലൈമാനിക്ക കരുതും കാരണം എപ്പോഴാണു പഹയൻ വരിക എന്ന് പറയാൻ പറ്റില്ലത്രേ.

പണ്ട് പയ്യനായ കാക്ക കടം പറഞ്ഞ് കൽത്തപ്പം തിന്നാൻ വരുമ്പോൾ ഫുഡ്ബോൾ സംബന്ധമായ ചില സംശയങ്ങൾ കൂട്ടുകാരോട് ഉന്നയിക്കുകയും അത് കേട്ട ഉസ്മാൻ കാക്ക പണ്ട് ചെമ്മാട്-പരപ്പനങ്ങാടി ലീഗിൽ സെവൻസ് കളിച്ച് ചില അനുഭവങ്ങളും ചില ടിപ്പുകളും കൊടുക്കുകയുണ്ടായി. അതിൽ പിന്നെ കാക്ക ദേശീയ ടീമിലെക്ക് പറന്ന് കയറുകയായിരുന്നത്രേ. ഇപ്പോഴും കാക്ക ജനീറോവിലെത്തിയാൽ ആദ്യം കടയിൽ വന്ന് സുലൈമാനി കുടിക്കാതെ കുടുംബത്ത് പോലും പോകില്ല. ഉസ്മാൻ കാക്കയോട് ലോകപ്പൈനെ പറ്റി ചോദിച്ചപ്പോൾ ചെമ്മാട് പാടത്ത് നടക്കുന്ന സെവൻസിനോട് ഒക്കില്ല ഇതൊന്നും എന്നാണു പറഞ്ഞത്. എങ്കിലും ലോകമലയാളീകളുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുക ആണു ഉസ്മാനിക്ക.

No comments:

Post a Comment