Tuesday, June 24, 2014

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്: ലാറ്റിൻ അമേരിക്ക ആശങ്കയിൽ

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് കാലവർഷം സ്ഥിരതയാർജ്ജിക്കാത്തതും ശരാശരിയിൽ താഴെ മഴ ലഭിക്കുമെന്ന കണക്ക് കൂട്ടലും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. കേരളം വൈദ്യുതിക്കായി ആശ്രയിക്കുന്ന ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നാൽ വൈദ്യുതി വിതരണത്തേയും അത് വഴി മലയാളികളുടെ ലോകകപ്പ് കാണലിനേയും ബാധിക്കും എന്ന ആശങ്കയിൽ ലാറ്റിൻ അമേരിക്കൻ ഓഹരിവിപണി 500 പോയിന്റ് ഇടിഞ്ഞാണു ഇന്നലെ ക്ലോസ് ചെയ്തത്. അർജ്ജന്റീന, ബ്രസീൽ തുടങ്ങിയ പ്രമുഖ രാജ്യങ്ങള് ലോകകപ്പ് ഫുഡ്ബോളിൽ തങ്ങളുടെ കളിയെ പറ്റി ഉള്ള വിശകലനങ്ങൾക്കും പഠനങ്ങൾക്കും പൂർണമായും ആശ്രയിക്കുന്നത് മലയാളികളുടെ സോഷ്യൽ മീഡിയ അപ്ഡേറ്റുകളെ ആണു. ബ്രസീൽ മെക്സിക്കോയ്ക്കെതിരെ സമനിലയിൽ തളയ്ക്കപ്പെട്ടതും അർജന്റീന അവസാന നിമിഷ ഗോളിൽ ഇറാനെതിരെ കടന്ന് കൂടിയതും വേണ്ട സമയത്ത് മലയാളം സോഷ്യൽ മീഡിയകളിൽ നിന്ന് ഉപദേശം കണ്ടെത്തുന്നതിൽ ടീം മാനേജ്മെന്റ് പരാജയപ്പെട്ടത് കൊണ്ടാണെന്നാണു വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ എന്ത് വില കൊടുത്തും മലയാളികൾ കളി കണ്ട് അഭിപ്രായം പറയുന്നു എന്ന് ഉറപ്പ് വരുത്താൻ സൗത്തമേരിക്കൻ സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിച്ചു. ഇടുക്കി അണക്കെട്ടിൽ പാറക്കല്ലുകൾ ഇട്ടാൽ ജലനിരപ്പ് ഉയർത്താം എന്ന വിദഗ്ദ്ധ ഉപദേശവുമായി ബ്രസീൽ പ്രസിഡന്റ് നരേന്ദ്ര മോദിക്ക് കത്തയച്ചു. ആമസോൺ കാടുകളിലെ പാറമടകളിൽ ആവശ്യത്തിനു കല്ലു ഉണ്ടെങ്കിലും പരിസ്ഥിതി ലോല പ്രദേശമായതിനാൽ ഖനനത്തിനു അനുമതി ലഭിക്കാൻ പ്രയാസമുള്ളതാണു അടിയന്തിരമായി കല്ലുകൾ എത്തിക്കാൻ തടസ്സമായത് എന്നും അല്ലെങ്കിൽ കത്തിന്റെ കൂടെ രണ്ട് ലോഡ് കല്ലും അയക്കുമായിരുന്നു എന്നും കത്തിൽ പറയുന്നു. ഈ പ്രശനം പരിഹരിക്കാൻ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനന ലൈസൻസ് തലങ്ങും വിലങ്ങും ഇഷ്യു ചെയ്യുന്ന കേരളാ മോഡൽ ഇക്കാര്യത്തിൽ മാതൃക ആക്കാൻ ബ്രസീലിനു നിയമോപദേശം ലഭിച്ചതായും അറിയുന്നു.

കത്ത് ഹിന്ദിയിൽ അല്ലാത്തതിനാൽ ആവശ്യം പരിഗണിക്കാൻ കഴിയില്ലാ ഹേ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച മറുപടിയിൽ പറയുന്നതായും ഇതിനെ പറ്റി മലയാളം സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നാൽ ഉടൻ തങ്ങൾ പ്രതികരിക്കുന്നതാനെന്നും ബ്രസീൽ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

No comments:

Post a Comment